കൊച്ചി: നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്) റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽ (ആർഐഡിഎഫ്) നിന്ന് കേരളത്തിനു കഴിഞ്ഞ അഞ്ചു വർഷം വായ്പയായി ലഭിച്ചത് 3,474.86 കോടി. കൃഷി, അനുബന്ധ മേഖലകളിലെ വികസന പദ്ധതികൾക്കാണ് കൂടുതൽ തുക ചെലവഴിച്ചതെന്ന് മുംബൈയിലെ നബാർഡിന്റെ കാര്യാലയത്തിൽനിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു.
ഗ്രാമീണമേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് നബാർഡ് സംസ്ഥാനങ്ങൾക്കു പിന്തുണ നൽകുന്നത്. വനം, വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് 505 കോടി രൂപ നബാർഡ് വായ്പ അനുവദിച്ചു. 2024-25 സാമ്പത്തികവർഷത്തിലാണ് കൂടുതൽ തുക സംസ്ഥാനത്തിന് അനുവദിച്ചത്.
ആ വർഷം വായ്പയായി ലഭിച്ച 762.16 കോടിയിൽ 612.60 കോടിയും കാർഷിക വികസന പദ്ധതികൾക്കാണു വകയിരുത്തിയതെന്ന് കാസർഗോഡ് സ്വദേശി മുഹമ്മദ് അഷ്റഫിന് നബാർഡിൽനിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.
വിവിധ ഫിഷിംഗ് ഹാർബറുകളുടെ വികസനം, പിഎം-കുസും പദ്ധതിപ്രകാരമുള്ള സൗരോർജ കാർഷിക പമ്പ്സെറ്റ്, വിവിധ പാലങ്ങളുടെയും റോഡുകളുടെയും പുനർനിർമാണം, ആശുപത്രി കെട്ടിടങ്ങളുടെ നവീകരണം, കുണ്ടറ കുടിവെള്ള പദ്ധതി, കണ്ണൂർ വിമാനത്താവളത്തിലെ പെരിഷബിൾ കാർഗോ സെന്റർ തുടങ്ങിയ വികസന പദ്ധതികൾക്ക് നബാർഡ് വായ്പ ഉപയോഗിച്ചിട്ടുണ്ട്.വായ്പാത്തുക ലഭിച്ച് ഏഴു വർഷത്തിനുള്ളിൽ തിരിച്ചടവ് പൂർത്തിയാക്കണമെന്നാണു നബാർഡ് വ്യവസ്ഥ.